ന്യൂഡൽഹി: ബാങ്കിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രശാന്ത് കിഷോർ. ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും അസംതൃപ്തരായ ബിജെപി പ്രവർത്തകരുടെയും ജെൻസി പ്രക്ഷോഭകരുടെയും വലിയ പങ്കാളിത്തമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ജൻ സുരാജ് പാർട്ടി അധ്യക്ഷനായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാറിനെ 19,324 വോട്ടുകൾക്കാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. കാലങ്ങളായി ബിജെപി മാത്രം ജയിച്ചുപോന്നിരുന്ന ഉറച്ച കോട്ടയാണ് പ്രശാന്ത് കിഷോർ അട്ടിമറിച്ചത്.
ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണിത്. ബിജെപി ഭരണത്തിൽ എതിർപ്പുള്ളവരും കോൺഗ്രസ്, ആർജെഡി അനുഭാവികളും തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജെൻ സി പ്രക്ഷോഭവും വിജയത്തിന് കരുത്തുപകർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബാങ്കിപുർ ഉൾപ്പെടെയുള്ള മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ജനവിധി പൂർണമായി മാനിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം വിഷയത്തിൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.